Tuesday 18 September 2012

‘അരവൈദ്യ’ന്റെ ‘ഓപ്പറേഷന്‍’...!



തലശ്ശേരി കാവുംഭാഗം സൌത്ത് യു. പി. സ്കൂളില്‍ അധ്യാപികയായിരുന്ന അമ്മയുടെ കൈയിലും സാരിത്തുമ്പിലും കുഞ്ഞുവിരലുകള്‍ കോര്‍ത്തുപിടിച്ച് മൂന്നാം വയസ്സില്‍ സ്കൂള്‍ മുറ്റത്ത് ആദ്യ ചുവടുകള്‍ വെച്ചുകൊണ്ട് തുടങ്ങിയ വിദ്യാലയജീവിതയാത്ര. 1993 മാര്‍ച്ച് 29-ന് തലശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്കൂളിന്റെ ക്ലാസ് മുറികളോട് വിട പറയുന്നതു വരെയുള്ള പന്ത്രണ്ടു വര്‍ഷത്തിനിടെ ജീവിതത്തിലേക്കു കടന്നുവന്ന് അറിവിന്റെ മുത്തുകള്‍ക്കൊപ്പം സ്നേഹവാത്സല്യങ്ങളുടെ മധുരവും പകര്‍ന്നുനല്‍കിയ അധ്യാപകരെക്കുറിച്ചും സഹയാത്രികരായി കൂടെയുണ്ടായിരുന്ന കൂട്ടുകാരെക്കുറിച്ചുമുള്ള ഓര്‍മകളെ തിരികെ വിളിച്ചുകൊണ്ട് മനസ്സുകൊണ്ടൊരു യാത്ര* തുടങ്ങിയിട്ട് നാളുകളേറെയായി. ആ യാത്രയില്‍ ഒഴിവാക്കാനാവാത്ത ഏതാനും ഇടത്താവളങ്ങള്‍ ഈ പരമ്പരയിലെ മുന്‍ ലേഖനങ്ങളിലൂടെ ഇതിനോടകം പരിചയപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. രണ്ട് ‘ആദ്യാനുഭവ’ങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ പുതുക്കിയ ശേഷം യാത്ര തുടരുമ്പോള്‍ കാത്തിരിക്കുന്നത് മറ്റൊരു ‘ആദ്യാനുഭവ കഥ’.

ഏതെങ്കിലും കളിപ്പാട്ടമോ ഒന്നിലധികം ഭാഗങ്ങള്‍ കൂട്ടിയിണക്കി നിര്‍മിച്ച മറ്റെന്തെങ്കിലും സാധനമോ കൈയില്‍ കിട്ടിയാല്‍ അതിന്റെ ഭാഗങ്ങളൊക്കെ വലിച്ചൂരിയോ തല്ലിപ്പൊളിച്ചോ അതിന്റെ ‘പരിപ്പെടുക്കു’ന്ന പ്രവണത പല കുട്ടികള്‍ക്കും സഹജമാണ്. ഞാനും വ്യത്യസ്തനായിരുന്നില്ല. കൈയില്‍ കിട്ടുന്നതെന്തും ‘അഴിച്ചുപണി‘യാന്‍ ശ്രമിക്കുന്ന - ‘അഴിക്കല്‍’ അല്ലാതെ ‘പണിയല്‍’ മിക്കപ്പോഴും നടക്കാറില്ലെന്നത് വേറെ കാര്യം! - ഈ ‘ഘടനാ ഗവേഷണ പ്രവര്‍ത്തന’ത്തിന് അമ്മയുടെ കൈയില്‍ നിന്ന് ഒരിക്കല്‍ കിട്ടിയ ‘അംഗീകാര’ത്തിന്റെ കഥ മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ആ ‘സമ്മാന’ത്തിന്റെ ‘മധുരം’ മറക്കാറാവും മുന്‍പ് ആ ‘കുട്ടി മെക്കാനിക്ക്’ നടത്തിയ മറ്റൊരു ‘ഓപ്പറേഷ’ന്റെ കഥയാണ് ഇനി പറയാനുള്ളത്.

വര്‍ഷം 1986. ‘ടീച്ചറുടെ മകന്‍‘ എന്ന ‘ലേബലി’ന്റെ ഫലമായി മുതിര്‍ന്ന ക്ലാസ്സുകളിലെ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ക്ലാസ്സിലെ സഹപാഠികളുടെയൊമൊക്കെ മനസ്സുകളില്‍ ഉളവാകുന്ന ‘പ്രത്യേക പരിഗണന’ - അല്പമൊക്കെ അസൂയയും(?) - അനുഭവിച്ചും ആസ്വദിച്ചും കൊണ്ട് ടീച്ചര്‍മാരുടെയും കൂട്ടുകാരുടെയും സ്നേഹഭാജനമായി കഴിയുകയാണ് ആ നാലാം ക്ലാസ്സുകാരന്‍. സഹപാഠികളുടെ കണ്ണില്‍ ‘സൗഭാഗ്യങ്ങളുടെ മടിത്തട്ടില്‍’ കഴിയുകയാണെങ്കിലും ആ ‘സൗഭാഗ്യ’ങ്ങള്‍ക്ക് നല്‍കേണ്ടിവരുന്ന വില, ‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം’ അമ്മയുടെയും മറ്റ് അദ്ധ്യാപകരുടെയും കണ്ണുകള്‍ പിന്തുടരുന്നതുകൊണ്ട് ചെറിയ തോതിലെങ്കിലും അനുഭവിക്കേണ്ടി വരുന്ന ‘സ്വാതന്ത്ര്യ നിയന്ത്രണ’മാണെന്ന അറിവ് അവനെ ഇടയ്ക്കിടെ തെല്ല് അസ്വസ്ഥനാക്കിയിരുന്നു.

ഒരു ദിവസം ക്ലാസ്സില്‍ അവന്റെ അടുത്ത ബെഞ്ചിലിരിക്കുന്ന ഒരു കുട്ടി ക്ലാസ്സിലെത്തിയത് ബോംബെയിലോ മറ്റോ ജോലി ചെയ്തിരുന്ന അമ്മാവന്‍ കൊണ്ടുവന്നു കൊടുത്ത ഒരു ബോള്‍ പോയിന്റ് പേനയുമായിട്ടായിരുന്നു. അതുപോലെ ഒരെണ്ണം സഹപാഠികളൊന്നും മുന്‍പ് കണ്ടിട്ടുണ്ടാവില്ലെന്ന ഉറപ്പുണ്ടായിരുന്നതു കൊണ്ട് സ്വാഭാവികമായ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും അവന്‍ ആ പേന കൂട്ടുകാരെയൊക്കെ കാണിച്ചുകൊണ്ടിരുന്നു. നാട്ടില്‍ പലരുടെയും പക്കല്‍ കണ്ടു പരിചയമുള്ള ‘സാദാ’ പേനകളില്‍ നിന്ന് വ്യത്യസ്തമായ രൂപഭംഗിയും പ്രവര്‍ത്തനരീതിയുമുള്ള ആ പേന പെട്ടെന്നുതന്നെ ക്ലാസ്സിലെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി - അതിന്റെ ഉടമ താരപരിവേഷവും.

ഇന്റര്‍‌വെല്‍ സമയം. ക്ലാസ്സിലെ കുട്ടികളില്‍ മിക്കവരും മുറ്റത്തും പറമ്പിലുമൊക്കെയായി ഓടി നടക്കുകയാണ്. അക്കൂട്ടത്തിലൊന്നും ചേരാതെ ബെഞ്ചില്‍ വെറുതെ - യിരിക്കുന്നത് രണ്ടുപേര്‍ മാത്രം - അന്നത്തെ ‘താര’മായ പേനയുടെ ഉടമയും പിന്നെ നമ്മുടെ ‘കഥാനായക’നും. തന്റെ അമൂല്യമായ പേനയെ ‘താലോലിച്ചുകൊണ്ട്’ ഇരിക്കുകയായിരുന്ന കൂട്ടുകാരനെ നോക്കിയിരിക്കെ അവന്റെ ഉള്ളിലെ ‘മെക്കാനിക്ക്’ ഉണര്‍ന്നു. മെല്ലെ കൂട്ടുകാരന്റെ അടുത്തു ചെന്നിരുന്ന് അവന്റെ കൈയില്‍ നിന്ന് പേന വാങ്ങി. കുറച്ചു നേരം തിരിച്ചും മറിച്ചുമൊക്കെ നോക്കിയും അതിന്റെ ‘ബട്ടണ്‍’ പല തവണ അമര്‍ത്തി നോക്കിയും ‘പഠിച്ച’ ശേഷം മെല്ലെ തുറന്നു നോക്കാനുള്ള ശ്രമമായി. തന്റെ ‘അമൂല്യ സ്വത്തി’നെ ‘കൈയേറ്റം’ ചെയ്യാനുള്ള ശ്രമം കണ്ടില്ലെന്നു നടിക്കാന്‍ പറ്റാതിരുന്ന ഉടമ ‘പ്രതിരോധനടപടികള്‍‘ തുടങ്ങാന്‍ ഒട്ടും വൈകിയില്ല. പിടിവാശിയുടെ കാര്യത്തില്‍ ആരുടെയും പിന്നിലല്ലാതിരുന്ന ‘കഥാനായകന്‍‘ എല്ലാം മറന്ന് ‘വില്ലന്‍ വേഷ’മണിഞ്ഞതോടെ തര്‍ക്കവും ചെറിയ തോതില്‍ പിടിവലിയുമൊക്കെയായി. അതിനിടെ ഒരു നിര്‍ണായക നിമിഷത്തില്‍ ‘മെക്കാനിക്കി’ന്റെ കൈ പേന പോക്കറ്റില്‍ കുത്തി നിര്‍ത്താന്‍ സഹായിക്കുന്ന ക്ലിപ്പിന്മേലും ബട്ടണിന്മേലും ഒന്നിച്ച് അമര്‍ന്നതോടെ ബട്ടണും അകത്തെ സ്പ്രിങ്ങും റീഫില്ലും ഒന്നിച്ച് പുറത്തേക്കു തെറിച്ചുവീണു. ഒരു നിമിഷം - ഏറ്റുമുട്ടലിന്റെ പാതയിലായിരുന്ന രണ്ടുപേരും ‘ഇനിയെന്ത്’ എന്ന ചോദ്യത്തിനു മുന്‍പില്‍ പകച്ചുനിന്നു.

കാര്യങ്ങള്‍ പിടിവിട്ടുപോകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ഞാന്‍ വാശി ഉപേക്ഷിച്ച് പൂര്‍ണമായും പ്രതിരോധത്തിലായി. ‘അമൂല്യ നിധി’ പോലെ സൂക്ഷിച്ച് താന്‍ കൊണ്ടുനടന്ന പേന പൊട്ടിപ്പോയതിന്റെ സങ്കടവും ദേഷ്യവും അടക്കാനാവാതെ നില്‍ക്കുന്ന കൂട്ടുകാരനെ ആശ്വസിപ്പിക്കാനും നിലത്ത് ചിതറിവീണുകിടന്ന ഭാഗങ്ങള്‍ പെറുക്കിയെടുത്ത് കൂട്ടി യോജിപ്പിച്ച് പേനയെ പൂര്‍വസ്ഥിതിയിലാക്കാനുമുള്ള ശ്രമമായി പിന്നെ. അപ്പോഴേക്കും പുറത്തെ ബഹളങ്ങള്‍ക്ക് അന്ത്യം കുറിച്ചു കൊണ്ട് ബെല്‍ മുഴങ്ങി. ക്ലാസ്സില്‍ തിരിച്ചെത്തിയ സഹപാഠികള്‍ അപ്രതീക്ഷിതമായ ആ കാഴ്ച കണ്ട് അമ്പരപ്പോടെ നോക്കി നില്‍ക്കുമ്പോള്‍ സ്വന്തം കൈപ്പിഴയും അമിതമായ ആത്മവിശ്വാസവും കൊണ്ട് ചെന്നുപെട്ട പ്രശ്നത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തില്‍ ‘അറ്റകുറ്റപ്പണി’ തുടരുകയായിരുന്നു ഞാന്‍. പഠിച്ച പണി മുഴുവന്‍ പത്തുപതിനഞ്ചു മിനിറ്റോളം പയറ്റിയെങ്കിലും പരാജയമായിരുന്നു ഫലം. (‘അരവൈദ്യ’ന്റെ ‘ഓപ്പറേഷന്’ വിധി മറ്റെന്താവാന്‍...!) അതോടെ എന്റെ മനസ്സില്‍ ഭയാശങ്കകളുടെ കാര്‍മേഘങ്ങള്‍ രൂപം കൊണ്ടു തുടങ്ങി.

ഏതാനും നിമിഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ സുമേധ ടീച്ചര്‍ ക്ലാസ്സിലെത്തി. പതിവുപോലെ കസേരയില്‍ ഇരുന്ന ടീച്ചര്‍ ക്ലാസ് തുടങ്ങാനുള്ള തയ്യാറെടുപ്പുകളിലേക്ക് നീങ്ങവേ... ക്ലാസ്സിലെ രണ്ടാമത്തെ ബെഞ്ചില്‍ ഒരു ചലനം. ഉപയോഗശൂന്യമായ പേനയുടെ ഭാഗങ്ങളുമായി അതിന്റെ ഉടമ ടീച്ചറുടെ അടുത്തേക്കു നീങ്ങിയതോടെ എന്റെ ആശങ്കകള്‍ യാഥര്‍ഥ്യമാകുകയാണെന്ന് ഉറപ്പായി. പരാതിയോട് ടീച്ചറുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നേ അറിയാനുള്ളൂ. ആരോപണവിധേയനായ ‘പ്രതി’യെ ക്ലാസ്സിലെ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ മാത്രം പരിഗണിച്ച് നടപടിയെടുത്ത് ടീച്ചര്‍ സ്വന്തം നിലയില്‍ ‘കേസ്’ അവസാനിപ്പിക്കുമോ അതോ പ്രതി തന്റെ സഹപ്രവര്‍ത്തകയുടെ മകനാണെന്നതു കണക്കിലെടുത്ത് നടപടിയില്‍ എന്തെങ്കിലും മാ‍റ്റം വരുത്തുമോ? (എങ്ങനെയായാലും അധികം വൈകാതെ വിവരം അമ്മയുടെ ചെവിയില്‍ എത്തുമെന്ന് ഉറപ്പാണ് - ടീച്ചര്‍ നേരിട്ടു പറഞ്ഞില്ലെങ്കില്‍പ്പോലും. മകന്റെ ‘ഗവേഷണ കൗതുക’ത്തെക്കുറിച്ച് അറിഞ്ഞാല്‍ അമ്മ തരാന്‍ പോകുന്ന ‘സമ്മാനം’ എന്തായിരിക്കുമെന്ന് കണ്ടു... അല്ല, ‘കൊണ്ടു’തന്നെ അറിയാം...!)

പരാതി ശ്രദ്ധിച്ചു കേട്ട ശേഷം ടീച്ചര്‍ ‘പ്രതി’യെ അടുത്തേക്കു വിളിച്ചു - ക്ലാസ്സിനു മുന്‍പിലേക്ക്. സംഭവത്തിന് ദൃക്‌‌സാക്ഷികളില്ലെന്നതും പൊട്ടിയ പേനയല്ലാതെ മറ്റു തെളിവുകളില്ലെന്നതും വെച്ച് എതിര്‍‌വാദമെന്തെങ്കിലും ഉന്നയിക്കാന്‍ ശ്രമിക്കാതെ, ‘വേണമെന്നു വിചാരിച്ച് ചെയ്തതല്ല, അറിയാതെ പറ്റിയതാണ്’ എന്നുമാത്രം പറഞ്ഞ് പ്രതി തെറ്റു സമ്മതിച്ചതു കൊണ്ട് ‘വിചാരണ’ പെട്ടെന്നുതന്നെ കഴിഞ്ഞു. ശിക്ഷ പ്രഖ്യാപിക്കും മുന്‍പ് ടീച്ചര്‍ ഒരു നിമിഷം ഒന്നു നിന്നു. ടീച്ചറുടെ നോട്ടം തൊട്ടപ്പുറത്ത് ഒന്നാം ക്ലാസ്സിലേക്കാണെന്നു കണ്ട് അങ്ങോട്ടു തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് പ്രതീക്ഷിച്ച കാഴ്ച തന്നെയായിരുന്നിട്ടും ഒന്നു ഞെട്ടി - അമ്മ! മകന് ശിക്ഷ വിധിക്കും മുന്‍പു തന്നെ അക്കാര്യം അമ്മയെ അറിയിക്കാനാണ് ടീച്ചറുടെ നീക്കം. അമ്മയുടെ പ്രതികരണം എന്തായിരിക്കുമോ ആവോ?

‘ശാരദേ... ഒന്നിങ്ങോട്ടു വാ...’ ടീച്ചറുടെ വിളി കേട്ട് അമ്മ ക്ലാസ്സില്‍ നിന്ന് ഇറങ്ങി വന്നു, ഞങ്ങളുടെ ക്ലാസ്സിനു പിന്നിലേക്ക്. കൈയിലുണ്ടായിരുന്ന പേനയുടെ ഭാഗങ്ങള്‍ കാണിച്ചുകൊണ്ടുള്ള ടീച്ചറുടെ വിശദീകരണം മുഴുവന്‍ കേള്‍ക്കാനൊന്നും നിന്നില്ല അമ്മ. ‘ഇവന് ഇപ്പോള്‍ കുറച്ചായി നശീകരണ വാസന കൂടുന്നുണ്ട്... നല്ല അടി കിട്ടാത്തതിന്റെ കുറവാ... നല്ലോണം കൊടുത്തോ...’ (മകനോട് നല്ല സ്നേഹമുള്ള അമ്മ...!)

മകന്റെ തെറ്റിന് തക്ക ശിക്ഷ കൊടുക്കാനുള്ള ‘ഗ്രീന്‍ സിഗ്നല്‍’ നല്‍കിയ ശേഷം അമ്മ ഒന്നും സംഭവിക്കാത്തതു പോലെ ക്ലാസ്സിലേക്കു മടങ്ങി. (എന്നെ ടീച്ചര്‍ക്ക് ‘വിട്ടുകൊടുത്തെ’ങ്കിലും ടീച്ചര്‍ എനിക്കു തരാന്‍ പോകുന്ന ശിക്ഷ പൂര്‍ത്തിയാകുന്നതുവരെ അമ്മയുടെ ശ്രദ്ധ സ്വന്തം ക്ലാസ്സിലായിരിക്കില്ല, എന്റെ മേലായിരിക്കുമെന്ന് ഉറപ്പ് - എന്നിട്ടു വേണമല്ലോ തന്റെ വക ‘ബൂസ്റ്റര്‍ ഡോസ്’ തീരുമാനിക്കാന്‍...!) ‘പി പി’യുടെ ‘ഗ്രീന്‍ സിഗ്നല്‍‘ കൂടി കിട്ടിയതോടെ തീരുമാനം ഉറപ്പിച്ച് ടീച്ചര്‍ ക്ലാസ്സിനു മുന്‍പിലേക്ക് തിരിച്ചുവന്നു - മേശയുടെ അടുത്ത് നില്‍ക്കുകയായിരുന്ന എന്റെ അടുത്തേക്ക്. ‘അമ്മ പറഞ്ഞതു കേട്ടല്ലോ...?‘ ‘ങും...’ ടീച്ചറുടെ മുഖത്തു നിന്ന് എന്റെ നോട്ടം ഒരു നിമിഷം ഒന്നു തെന്നിമാറി - ക്ലാസ്സിലെ ഇരുപതോളം മുഖങ്ങളിലേക്ക്. അന്നോളം കുരുത്തക്കേടൊന്നും കാണിക്കാതെ ക്ലാസ്സില്‍ ‘നല്ല കുട്ടി’യായിരുന്ന, ശാരദ ടീച്ചറുടെ മകന് ടീച്ചര്‍ എന്തു ശിക്ഷയായിരിക്കും കൊടുക്കാന്‍ പോകുന്നതെന്ന ആകാംക്ഷ ആ മുഖങ്ങളില്‍ തെളിഞ്ഞു കാണാമായിരുന്നു. ഒരു ടീച്ചറുടെ മകന്‍ മറ്റൊരു ടീച്ചറുടെ മുന്‍പില്‍ കുറ്റവാളിയായി നില്‍ക്കുന്നത് മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു രംഗമായിരുന്നല്ലോ അവര്‍ക്ക്.

അമ്മയുടെ വാക്കുകള്‍ കേട്ടപ്പോഴേ ‘വിധി’ തിരിച്ചറിഞ്ഞിരുന്ന എന്റെ കണ്ണുകള്‍ നിമിഷങ്ങള്‍ക്കകം മറ്റൊരു ഭാഗത്തേക്കു നീങ്ങി - മേശപ്പുറത്തേക്ക്. സാമാന്യം വണ്ണമുള്ള ഒരു ചൂരല്‍ കിടപ്പുണ്ട് അവിടെ. ക്ലാസ്സില്‍ കുട്ടികളുടെ മുന്‍പില്‍ വെച്ച് ചൂരലടി ഏറ്റുവാങ്ങേണ്ടിവരിക എന്ന, മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അനുഭവം ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം അകലെ. ഹൃദയമിടിപ്പിന് പതുക്കെ വേഗം കൂടുന്നുവോ? എങ്ങനെയാവും ടീച്ചര്‍ അടിക്കുക? കൈവെള്ളയിലായിരിക്കുമോ അതോ... വേദന താങ്ങാന്‍ പറ്റുമോ...? ചിന്തകള്‍ ‘കാടുകയറാന്‍’ തുടങ്ങിയപ്പോഴേക്കും ടീച്ചര്‍ ഒരു നിമിഷം ഒന്നു തിരിഞ്ഞ് മേശപ്പുറത്തു നിന്ന് ചൂരലെടുത്തു. പിന്നെ വീണ്ടും എന്റെ നേരെ തിരിഞ്ഞു. ‘ങും... ഇങ്ങോട്ടു നീങ്ങി നില്‍ക്ക്...’ അടി കൈവെള്ളയിലല്ലെന്ന് ഉറപ്പായി. കാല്‍‌മുട്ടിനുതാഴെയോ തുടയിലോ അതോ...? ഒന്നുരണ്ടു നിമിഷത്തേക്ക് എന്റെ കണ്ണുകള്‍ ക്ലാസ്സില്‍ ‘പാറി നടന്നു’. ഒരു ടീച്ചറുടെ മകന്, അവന്റെ ‘അവകാശമായ’ ‘താരപരിവേഷ’മില്ലാതെ, തങ്ങളില്‍ ഒരാളെപ്പോലെ ക്ലാസ്സില്‍ വെച്ച് അടി കിട്ടുന്ന രംഗത്തിന് സാക്ഷ്യം വഹിക്കാനുള്ള ‘അപൂര്‍വ ഭാഗ്യ’മാണ് തങ്ങളെത്തേടിയെത്തിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ സഹപാഠികള്‍ വിടര്‍ന്ന കണ്ണുകളോടെ ആ ‘അസുലഭ ദൃശ്യ’ത്തിനായി കാത്തിരിക്കുകയാണ്.

ഞാന്‍ മേശയുടെ അടുത്തായി ടീച്ചറുടെ മുന്‍പില്‍ അല്പം വലത്തോട്ടു നീങ്ങി നിന്നു - തെല്ലൊന്നു കുനിഞ്ഞ മുഖത്തോടെ. കാലുകള്‍ക്ക് ചെറിയൊരു വിറയലുണ്ടോ...? ഏയ്... തോന്നിയതാവും. ‘ആദ്യ സന്ദര്‍ശന’ത്തിനെത്തുന്ന ചൂരലിനെ ‘സ്വാഗതം ചെയ്യാന്‍’ ശരീരത്തെയും മനസ്സിനെയും ഒരുക്കുകയായിരുന്ന എന്നെ നോക്കി എന്തോ ആലോചിച്ചെന്നോണം ഏതാനും നിമിഷം നിന്ന ശേഷം ടീച്ചര്‍ ഇടതുകൈ കൊണ്ട് എന്റെ ഇടതു കൈത്തണ്ടയില്‍ പിടിച്ച് അല്പം മുന്നോട്ടു വലിച്ചു - തുടയോട് ചേര്‍ന്നുനില്‍ക്കുന്ന കൈ ചൂരലിന്റെ ലക്ഷ്യത്തിലേക്കുള്ള പാതയില്‍ തടസ്സമാകുമെന്ന് തോന്നിക്കാണും. ഏതാനും നിമിഷങ്ങള്‍ കൂടി. ടീച്ചറുടെ കൈയിലെ ചൂരല്‍ ഉയര്‍ന്നു. ക്ലാസ്സില്‍ സഹപാഠികളുടെ മുന്‍പില്‍ വെച്ച് കിട്ടുന്ന ആദ്യത്തെ ചൂരല്‍ പ്രയോഗം - ചന്തിക്കു കുറുകെ ഏതാണ്ട് നടുവിലായി. പ്രതീക്ഷിച്ചത്ര വേദന തോന്നിയില്ല. നിമിഷങ്ങള്‍ക്കകം ചൂരല്‍ വീണ്ടും ഉയര്‍ന്നുതാണു. കുറച്ചുകൂടി കനത്ത ഒരടി - ആദ്യത്തേതിന്റെ അല്പം താഴെയായി. പിന്നെ ഏതാനും നിമിഷങ്ങളുടെ ഇടവേള. വേദന ‘അബ്‌സോര്‍ബ്’ ചെയ്യാന്‍ ടീച്ചര്‍ മന:പൂര്‍വം അവസരമൊരുക്കിയതാവാം. ‘ഇനി മേലാല്‍ ഇങ്ങനെ ചെയ്യാന്‍ തോന്നുമ്പോള്‍...’ പൂര്‍വാധികം ഊര്‍ജസ്വലതയോടെ ചൂരല്‍ വീണ്ടും ഉയര്‍ന്നു. ഇടതു ചന്തിയില്‍ ഒരു മിന്നല്‍പ്പിണര്‍ തീര്‍ത്ത് ചൂരല്‍ പറന്നിറങ്ങിയതിനു ശേഷമാണ് ടീച്ചര്‍ പൂരിപ്പിച്ചത്: ‘ഇത് ഓര്‍മ വരണം...’ ഞാന്‍ ഒരു നിമിഷം കണ്ണുകള്‍ ഇറുകെയടച്ചു. പല്ലുകള്‍ കടിച്ചു പിടിച്ച് വേദന കടിച്ചമര്‍ത്തി. ഇനിയും എത്രയെണ്ണമായിരിക്കും ടീച്ചര്‍ എനിക്കായി കരുതിവെച്ചിരിക്കുന്നത്? ആലോചിച്ചു നില്‍ക്കാന്‍ ഏറെയൊന്നും സമയം നല്‍കാതെ ടീച്ചറുടെ ചൂരല്‍ വീണ്ടും ഉയര്‍ന്നുതാണു. ഇടതു തുടയുടെ മുകള്‍‌ഭാഗത്തായി ഇളം ചുവപ്പു നിറത്തില്‍ ഒരു ‘ബാന്‍‌ഡ്’ തെളിഞ്ഞു - അല്പം ചെരിഞ്ഞ്, ട്രൗസറിന്റെ വക്കിനു താഴെയായി അല്പം പുറത്തു കാണാവുന്ന വിധത്തില്‍. അതോടെ ശിക്ഷ അവസാനിപ്പിച്ച് കൈയിലെ പിടി വിട്ട് ടീച്ചര്‍ ചൂരല്‍ മേശപ്പുറത്ത് തിരികെ വെച്ചു. ‘ങും... പോയി ഇരുന്നോ...’ ടീച്ചറുടെ അനുമതി കിട്ടിയതോടെ ഞാന്‍ എന്റെ ബെഞ്ചിനടുത്തേക്കു നടന്നു. നല്ല വേദനയുണ്ടെങ്കിലും അടി കൊണ്ട ഭാഗത്ത് ഒന്നു തടവാന്‍ പോലും തോന്നിയില്ല.

********
അക്കാലത്ത് സ്കൂളുകളിലെ ‘പതിവു ശിക്ഷാരീതി’യായിരുന്ന ‘ചൂരല്‍ പ്രയോഗ’ത്തിന്റെ പല വകഭേദങ്ങളും പല തവണ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എനിക്ക് - ഹെഡ്‌മാസ്റ്ററുടെ റൂമില്‍ ഏതാനും കുട്ടികളുടെയും അദ്ധ്യാപകരുടെയും മുന്‍പില്‍ വെച്ച്, ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും മുന്‍പില്‍ വെച്ച്, മറ്റൊരു ക്ലാസ്സിലെ (സ്വന്തം ക്ലാസ്സിലല്ലാതെ) കുട്ടികളുടെ മുന്‍പില്‍ വെച്ച്, സ്കൂളിനു പുറത്ത് ഗ്രൗണ്ടില്‍ വെച്ച്... പല അദ്ധ്യാപകരില്‍ നിന്നും കൈവെള്ളകളിലും തുടകളിലും ചന്തിയിലുമൊക്കെയായി ഏറ്റുവാങ്ങിയിട്ടുള്ള ചെറുതും വലുതുമായ ഒട്ടേറെ ചൂരല്‍ പ്രഹരങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ മനസ്സിലുണ്ട് ഇപ്പോഴും. അവയില്‍ ചിലതൊക്കെ വിദൂര ഭാവിയില്‍ മറവിക്കു വഴിമാറിയേക്കാമെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഏതാനും നിമിഷങ്ങളാണ് ഇരുപത്താറു വര്‍ഷം മുന്‍പ് ആ ദിവസം സുമേധ ടീച്ചര്‍ എനിക്കു സമ്മാനിച്ചത് - ക്ലാസ്സില്‍ സഹപാഠികളുടെ മുന്‍പില്‍ വെച്ച് ഏറ്റുവാങ്ങേണ്ടിവന്ന ആദ്യത്തെ ചൂരല്‍‌പ്രയോഗം എന്ന നിലയിലും സ്കൂളില്‍ പെണ്‍‌കുട്ടികളുടെ മുന്‍പില്‍ വെച്ച് ചന്തിയില്‍ ചൂരലടി ഏറ്റുവാങ്ങേണ്ടിവന്ന ആദ്യത്തെയും അവസാനത്തെയും അനുഭവം എന്ന നിലയിലും.

*******


* ഈ ‘യാത്ര’യുടെ വിശദാംശങ്ങള് അറിയാന്‍ എന്റെ വെബ്‌സൈറ്റിലേക്കു വരാം.

Saturday 25 August 2012

അമ്മ - ടീച്ചർ - അമ്മ



മൂന്നാം വയസ്സില്‍ - ചിലപ്പോള്‍ അതിനും മുന്‍പേ - തന്നെ സ്കൂള്‍ ജീവിതം ആരംഭിച്ചവരായിരിക്കും ഇന്നത്തെ തലമുറയിലെ കുട്ടികളില്‍ ഭൂരിഭാഗവും. യുവാക്കളിലെ വലിയൊരു ഭാഗത്തിന്റെ കാര്യവും അങ്ങനെതന്നെയാവും. എല്‍ കെ ജി, യു കെ ജി തുടങ്ങിയ ‘ഓമനപ്പേരു’കളുമായി കൊച്ചു കുട്ടികള്‍ക്ക് ‘പീഢന കേന്ദ്ര’ങ്ങളായി മാറുന്ന സ്ഥാപനങ്ങളിലെ ‘വിദ്യാഭാസ’മുറകള്‍ ശീലിക്കേണ്ടിവന്നിട്ടില്ലെങ്കിലും സ്കൂള്‍ ജീവിതമെന്തെന്ന് മൂന്നാം വയസ്സു മുതല്‍ത്തന്നെ അറിഞ്ഞുതുടങ്ങിയതാണ് ഞാനും. തലശ്ശേരി കാവുംഭാഗം സൌത്ത് യു. പി. സ്കൂളില്‍ അധ്യാപികയായിരുന്ന അമ്മയോടൊപ്പം ‘സ്കൂള്‍’ എന്ന ‘അപരിചിത ലോക’ത്തേക്ക് ആദ്യ ചുവടുകള്‍ വെച്ചുകൊണ്ട് തുടങ്ങിയ സ്കൂള്‍ജീവിതയാത്ര. 1993 മാര്‍ച്ച് 29-ന് തലശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്കൂളിന്റെ ക്ലാസ് മുറികളോട് വിട പറയുന്നതു വരെയുള്ള പന്ത്രണ്ടു വര്‍ഷത്തെ യാത്രയില്‍ അറിവിന്റെ പൊതിച്ചോറും സ്നേഹവാത്സല്യങ്ങളുടെ മധുരവും പകര്‍ന്നുനല്‍കിയ അധ്യാപകരെക്കുറിച്ചും സഹയാത്രികരായി കൂടെയുണ്ടായിരുന്ന കൂട്ടുകാരെക്കുറിച്ചുമുള്ള ഓര്‍മകളെ തിരികെ വിളിച്ചുകൊണ്ട് മനസ്സുകൊണ്ടൊരു യാത്ര. ഒന്നാം ക്ലാസ്സില്‍ ‘ഐരാവത’പ്പുറത്തേറി ആരംഭിച്ച ആ യാത്രയില്‍ ഒരു ഉച്ചയൂണിന് നേരമായി. അതുകൊണ്ട് പോകാം, എന്റെ അമ്മയുടെ അടുത്തേക്ക്. (സ്കൂളില്‍ ഒന്നാം ക്ലാസ്സിലെ ‘സ്ഥിരം ക്ലാസ് ടീച്ചറാ’യിരുന്ന അമ്മ, സാമാന്യം വികൃതിയും അസാമാന്യമാം‌വിധം വാശിക്കാരനുമായ മകനെ ‘പേടിച്ചാ’വാം, അവന്‍ ഒന്നാം ക്ലാസ്സില്‍ വിദ്യാര്‍ഥിയായി എത്തിയ വര്‍ഷം ഒന്നാം ക്ലാസ് വിട്ട് ‘പലായനം’ ചെയ്തില്ലായിരുന്നെങ്കില്‍ എന്റെ ഈ യാത്രയുടെ* തുടക്കം തന്നെ അമ്മയെ പരിചയപ്പെടുത്തിക്കൊണ്ടാകുമായിരുന്നു.)


1985-ന്റെ രണ്ടാം പകുതിയിലൂടെ കടന്നുപോകുകയാണ് എന്റെ യാത്ര - ടീച്ചറുടെ മകന്‍ എന്ന ‘ലേബല്‍’ വഹിക്കുന്നതു കൊണ്ട് അദ്ധ്യാപകരും മുതിര്‍ന്ന ക്ലാസ്സുകളിലെ ചേട്ടന്മാരും ചേച്ചിമാരും ക്ലാസ്സിലെ കൂട്ടുകാരുമൊക്കെ നല്‍കുന്ന പ്രത്യേക പരിഗണനയുടെ സുഖം ആസ്വദിച്ചുകൊണ്ട് ടീച്ചര്‍മാരുടെയും സഹപാഠികളുടെയും സ്നേഹഭാജനമായി കഴിഞ്ഞിരുന്ന ആ മൂന്നാം ക്ലാസ്സുകാരന്റെ നാളുകള്‍ എല്ലാ അര്‍ത്ഥത്തിലും ആഹ്ലാദം നിറഞ്ഞതായിരുന്നു. എന്നും രാവിലെ സ്കൂളിലേക്കുള്ള ഓട്ടത്തില്‍ തുടങ്ങുന്ന സന്തോഷം വൈകീട്ട് കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ച് വീട്ടില്‍ തിരിച്ചെത്തുന്നതുവരെ നീളും. രാവിലെ ഒന്‍പതര കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടില്‍നിന്ന് ഇറങ്ങി രണ്ടുകിലോമീറ്ററോളം ഓടിക്കിതച്ച്, ബെല്ലടിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാ‍ക്കിയുള്ളപ്പോഴാവും സ്കൂളിലെത്തുന്നത്. പിന്നെ ഉച്ച വരെ ക്ലാസ്സില്‍ കൂട്ടുകാരുടെ കൂടെ കളിചിരികളും വികൃതികളും ‘തല്ലുകൊള്ളിത്തര’ങ്ങളും ചില്ലറ പിണക്കങ്ങളുമൊക്കെയായി കഴിയുന്ന ആഹ്ലാദനിമിഷങ്ങള്‍. ഉച്ചയ്ക്ക് വീട്ടില്‍പ്പോയി ഊണുകഴിക്കുന്ന കുട്ടികള്‍ അവരുടെ വീടുകളിലേക്കോടുകയും മറ്റുള്ളവര്‍ സ്കൂളിലെ ‘ഔദ്യോഗിക ഉച്ചഭക്ഷണ’മായ ഉപ്പുമാവിനു വേണ്ടി കാത്തുനില്‍ക്കുകയോ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഉച്ചഭക്ഷണപ്പൊതികള്‍ തുറക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ ഓഫീസ് റൂമിലായിരിക്കും എന്റെ സ്ഥാനം - സഹപ്രവര്‍ത്തകരോടൊപ്പം ഊണുകഴിക്കാനിരിക്കുന്ന അമ്മയുടെ അടുത്ത്. അമ്മ ചോറു കൊണ്ടുവരുന്ന മൂന്നു തട്ടുകളുള്ള ‘ടിഫിന്‍ കാരിയറി‘ന്റെ രണ്ടാമത്തെ തട്ട് എനിക്കുള്ളതാണ്. (മുകളിലെ തട്ടില്‍ കറിയും ഏറ്റവും അടിയിലത്തെ വലിയ തട്ടില്‍ അമ്മയ്ക്കുള്ള ചോറുമായിരിക്കും.) അദ്ധ്യാപകര്‍ തമ്മില്‍ കറികളും മറ്റും പങ്കിടുന്ന പതിവിന്റെ ഫലമായി കിട്ടുന്ന വൈവിധ്യമാര്‍ന്ന ഊണാണ് അടുത്ത സന്തോഷം. ഭക്ഷണം കഴിഞ്ഞ് രണ്ടുമണിക്ക് ക്ലാസ് തുടങ്ങുന്നതു വരെ സ്കൂളിന്റെ മുറ്റത്തും അടുത്തുള്ള പറമ്പുകളിലുമൊക്കെയായി കൂട്ടുകാരോടൊപ്പം ഓട്ടവും ചാട്ടവുമൊക്കെയായി ആസ്വദിക്കാനുള്ള സമയം. വൈകീട്ട് നാലുമണിക്ക് സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ കൂട്ടുകാരോടൊപ്പം റോഡ് മുഴുവന്‍ കൈയടക്കിക്കൊണ്ട് വീട്ടിലേക്കുള്ള മടക്കയാത്ര ആഹ്ലാദത്തിന്റെ അടുത്ത ഘട്ടമാകും.

ഒരു ദിവസം ‍പതിവുപോലെ ഉച്ചയ്ക്ക് ഓഫീസ് റൂമിലെത്തിയപ്പോള്‍ മേശയും ബെഞ്ചുകളുമൊക്കെ പതിവു സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നീക്കിയിട്ടിരിക്കുന്നു. (ഓഫീസ് റൂമില്‍ കസേരയുണ്ടായിരുന്നത് ഹെഡ്‌മാസ്റ്റര്‍ക്കു മാത്രം. മറ്റ് അദ്ധ്യാപകര്‍ക്കെല്ലാം കൂടി ഒരു വലിയ മേശയും - അതോ രണ്ടു മേശകള്‍ ചേര്‍ത്തിട്ടിരുന്നതാണോ? ഓര്‍മയില്ല - രണ്ടു ബെഞ്ചുകളുമാണ് ഉണ്ടായിരുന്നത്.) അകത്ത് എന്തോ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. അമ്മയും മറ്റ് അദ്ധ്യാപകരും ഉച്ചഭക്ഷണപ്പാത്രങ്ങളുമായി പുറത്തേക്കിറങ്ങുന്നു. രാധ ടീച്ചര്‍, സുമേധ ടീച്ചര്‍, സുശീല ടീച്ചര്‍, ശാന്ത ടീച്ചര്‍, കരുണന്‍ മാഷ്... എല്ലാവരും ഉണ്ട്. അമ്മയുടെ പിന്നാലെ ഞാനും ആ ‘ജാഥ’യില്‍ ചേര്‍ന്നു. വരാന്തയിലൂടെയുള്ള യാത്ര ഓഫീസ് റൂമിന്റെ പിന്നിലായി ആറ്, ഏഴ് ക്ലാസ്സുകള്‍ നടക്കുന്ന ഹാളിലേക്ക്.

ആ നടപ്പിനിടയില്‍ യാദൃശ്ചികമായി എന്റെ നോട്ടം തൊട്ടുമുന്‍പില്‍ നടക്കുന്ന അമ്മയുടെ കൈയിലെ ടിഫിന്‍ കാരിയറിലായി. മൂന്നു തട്ടുകളും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ‘പട്ട’യും അതിനെ മുകളിലെ തട്ടിന്റെ മൂടിയുമായി ബന്ധിപ്പിക്കുന്ന സ്പൂണിന്റെ ആകൃതിയിലുള്ള ‘ആണി‘യും ചേര്‍ന്ന സംവിധാനം എന്നിലെ ‘മെക്കാനിക്കി’നെ ഉണര്‍ത്തിയത് പെട്ടെന്നായിരുന്നു. ആ ‘സ്പൂണ്‍’ എടുത്തുമാറ്റിയാല്‍ എങ്ങനെയിരിക്കും? മുഴുവനായി ഊരിയെടുക്കാതെ പാതി മാത്രം വലിച്ചെടുത്താലോ? (കൈയില്‍ കിട്ടുന്നതെന്തും ‘അഴിച്ചുപണി’യാനുള്ള ഈ ‘കുരുത്തംകെട്ട’ പ്രവണത എനിക്ക് പണ്ടേ ഉണ്ടായിരുന്നതാണ്. രണ്ടോ അതിലധികമോ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ എന്തു സാധനവും - ഏതെങ്കിലും കളിപ്പാട്ടമോ ഉപകരണമോ എന്തുമാവാം - എന്റെ കൈയില്‍ കിട്ടിയാല്‍ അരമണിക്കൂറിനകം അതിന്റെ ‘പരിപ്പെടുത്തിരിക്കും’ ഞാന്‍!) ആലോചിച്ച് തലപുകയ്ക്കാനൊന്നും നിന്നില്ല. മെല്ലെ കൈ നീട്ടി ആ ‘സ്പൂണില്‍’ പിടിച്ച് വലിച്ചെടുത്തു. മുന്‍‌പരിചയമില്ലാഞ്ഞതുകൊണ്ടോ വലിച്ചതിന്റെ ‘ടൈമിങ്’ ശരിയല്ലാഞ്ഞതുകൊണ്ടോ എന്നറിയില്ല, മുകളിലെ രണ്ടു തട്ടുകളും ഒന്നിച്ച് മറിഞ്ഞുവീണു - ആദ്യം വരാന്തയിലേക്ക്, പിന്നെ അവിടെനിന്ന് മുറ്റത്തേക്കും. നടുവിലെ തട്ടിലുണ്ടായിരുന്ന ചോറ് ഏതാണ്ട് മുഴുവനും മുറ്റത്ത് ചിതറിവീണു. മുകളിലെ തട്ടിന് മൂടിയുടെ സംരക്ഷണമുണ്ടായിരുന്നതുകൊണ്ട് കാര്യമായ നഷ്ടം സംഭവിച്ചില്ല. വീഴ്ചയുടെ ആഘാതത്തില്‍ മൂടി തുറന്നുപോയെങ്കിലും കറിയുടെ പകുതിയോളം പാത്രത്തില്‍‌ - ത്തന്നെ ശേഷിച്ചു. അടിയിലത്തെ തട്ട് പട്ടയില്‍ കുടുങ്ങിക്കിടന്നതുകൊണ്ടാവാം വീഴാതെ നിന്നത്.    


ഞാന്‍ ഒപ്പിച്ച വികൃതി കണ്ടില്ലെന്നു നടിക്കാനാവില്ലായിരുന്നു അമ്മയ്ക്ക്. (അതെനിക്കുമറിയാമായിരുന്നു!) വഴക്കിന്റെ പെരുമഴയ്ക്കു പിന്നാലെ അമ്മയുടെ കൈയും എന്റെ മേല്‍ വീഴുമെന്നാണ് കരുതിയതെങ്കിലും ഒപ്പമുണ്ടായിരുന്ന ടീച്ചര്‍മാര്‍ ഇടപെട്ടതുകൊണ്ടാണോ എന്നറിയില്ല, അതുമാത്രം ഉണ്ടായില്ല. നിലത്തുവീണ തട്ടുകള്‍ എന്നെക്കൊണ്ടുതന്നെ എടുപ്പിച്ച് അമ്മ ഏറ്റവും അടുത്തുള്ള വാതിലിലൂടെ ഹാളിലേക്കു കടന്ന് മറ്റു ടീച്ചര്‍മാരോടൊപ്പം ഏഴാം ക്ലാസ്സിലേക്കു നടന്നു. പിന്നാലെ ഞാനും. ടിഫിന്‍ കാരിയറിന്റെ തട്ടുകള്‍ ഡെസ്കിന്മേല്‍ വെച്ച ശേഷം ബെഞ്ചില്‍ ഇരിക്കുന്നതിനു പകരം എന്നോട് അവിടെ നില്‍ക്കാന്‍ പറഞ്ഞിട്ട് അമ്മ ക്ലാസ്സിലെ മേശയുടെ അടുത്തേക്കു നടന്നു. ‘പി പി’ ഇതെന്തിനുള്ള പുറപ്പാടാണെന്നറിയാതെ സഹപ്രവര്‍ത്തകരും അമ്മയുടെ മനസ്സിലിരിപ്പ് എന്തെന്നറിയാതെ ഞാനും ചെന്നുപെട്ട ആശയക്കുഴപ്പത്തിന് ഏതാനും നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായുള്ളൂ. മേശയില്‍ നിന്ന് അമ്മ പുറത്തെടുത്ത ‘സാധനം‘ കണ്ടതോടെ കാര്യങ്ങളുടെ കിടപ്പ് വ്യക്തമായി.


സഹപ്രവര്‍ത്തകരുടെ സമ്മിശ്രപ്രതികരണങ്ങള്‍ ശ്രദ്ധിക്കാതെ നടന്നടുത്ത അമ്മ എന്റെ മുന്‍പിലെത്തി നിന്നു. ഒരു നിമിഷം - അതുവരെ ‘അമ്മ‘യായിരുന്ന അമ്മ ‘ടീച്ചര്‍’ ആയിമാറി. ‘ങും... നിന്റെ കുരുത്തക്കേട് കുറേ കൂടുന്നുണ്ട്... ഇന്നത്തോടെ തീര്‍ത്തുതരാം... കൈയിങ്ങോട്ടു നീട്ട്...’ പറഞ്ഞതും ഇടതുകൈ കൊണ്ട് എന്റെ വലതുകൈ പിടിച്ചുവലിച്ചുയര്‍ത്തിയതും ഒന്നിച്ചു കഴിഞ്ഞു. മകന്റെ കണ്ണുകളില്‍ നിഴലിക്കുന്ന ഭയത്തിന് ആക്കം കൂട്ടാനെന്നോണം ജ്വലിക്കുന്ന ഭാവത്തോടെ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് നില്‍ക്കുന്ന അമ്മയുടെ നോട്ടത്തിനു മുന്‍പില്‍ ഞാന്‍ പകച്ചു നില്‍ക്കേ അമ്മയുടെ കൈയിലെ ചൂരല്‍ ഉയര്‍ന്നു. വലതുകൈവെള്ളയില്‍ പറന്നിറങ്ങി ഇളം ചുവപ്പു നിറത്തില്‍ ‘സ്നേഹമുദ്ര‘ പതിപ്പിച്ച ചൂരല്‍ ഏതാനും നിമിഷങ്ങള്‍ക്കകം ഒരിക്കല്‍ക്കൂടി ഉയര്‍ന്നുതാണു. ചൂരലിന്റെ ചൂടേറ്റ് എരിഞ്ഞ കണ്ണുകള്‍ നിറഞ്ഞുതുടങ്ങുന്നതു കണ്ടിട്ടാണോ എന്നറിയില്ല, അമ്മ എന്റെ കൈയിലെ പിടി വിട്ടു. അടിയേറ്റു തിണര്‍ത്ത വലതുകൈവെള്ളയില്‍ ഇടതുകൈ അമര്‍ത്തി വേദനയ്ക്ക് ആശ്വാസം കണ്ടെത്താനുള്ള ശ്രമത്തിനിടെ, ശിക്ഷ തീര്‍ന്നെന്നു കരുതി ആശ്വസിക്കാന്‍ സമയമായില്ലെന്ന് അമ്മയുടെ അടുത്ത നീക്കം കണ്ടപ്പോള്‍ മനസ്സിലായി - പിടിച്ചതിലും വലുതായിരുന്നു മാളത്തില്‍...! കൈയിലെ പിടി വിട്ട അമ്മയുടെ അടുത്ത നീക്കമെന്തെന്ന് ട്രൌസറിന്റെ ഇടതു വശത്തെ പോക്കറ്റിനു താഴെയായി പിടി വീണപ്പോഴേ മനസ്സിലായുള്ളൂ. ‘ടീച്ചറുടെ’ ചൂരല്‍ വീണ്ടും ഉയരുന്നതു കണ്ട് കരച്ചില്‍ തുടങ്ങാനാവും മുന്‍പേ അടി വീണു - ജീവിതത്തില്‍ ആദ്യമായി ചന്തിയില്‍ ചൂരലടി അമ്മയുടെ കൈയില്‍ നിന്നുതന്നെ ഏറ്റുവാങ്ങേണ്ടിവന്നതിന്റെ ‘ഷോക്കി’ല്‍ നിന്ന് മോചനം നേടാനാവും മുന്‍പ് ചൂരല്‍ വീണ്ടും ഉയര്‍ന്നു. സാമാന്യം നല്ല ‘ഫോഴ്‌സില്‍’ത്തന്നെ ഒരടി കൂടി, ചന്തിക്കു തന്നെ. കിട്ടേണ്ടതു കിട്ടിയതോടെ ‘നല്ല കുട്ടി’യായി ഞാന്‍ അനിവാര്യമായ ‘ഡ്യൂട്ടി’ തുടങ്ങി - കരച്ചില്‍. അതു കണ്ടതോടെ ട്രൌസറിന്മേലുള്ള പിടി വിട്ട് എന്നെ സ്വതന്ത്രനാക്കി, ചൂരല്‍ മേശപ്പുറത്തേക്കിട്ട് ‘ടീച്ചര്‍ വേഷം’ അഴിച്ചുവെച്ച അമ്മ വീണ്ടും ‘അമ്മ’യായി. താന്‍ തന്നെ കൊടുത്ത അടിയുടെ വേദന കൊണ്ട് കരയുന്ന മകനെ ആശ്വസിപ്പിക്കാനും തനിക്ക് കഴിക്കാന്‍ മാത്രം തികയുന്ന, ടിഫിന്‍ കാരിയറില്‍ ബാക്കിയുള്ള ചോറ് പകുത്ത് ഒരു പങ്ക് അവനുവേണ്ടി മാറ്റിവെക്കാനും സഹപ്രവര്‍ത്തകരുടെ കൂടി സഹായത്തോടെ അവന്റെ വിശപ്പു മാറ്റാനും...

അത് ഒരു തുടക്കമായിരുന്നു - വരാനിരിക്കുന്ന അനേകം അനുഭവങ്ങള്‍ക്ക് ഒരു ചെറിയ തുടക്കം. സ്കൂളില്‍ അധ്യാപകരും വീട്ടില്‍ പത്തു വര്‍ഷത്തോളം അച്ഛനും അതിനിപ്പുറം എന്റെ പ്രിയപ്പെട്ട അഞ്ജുച്ചേച്ചിയും പലപ്പോഴായി ‘സ്നേഹപൂര്‍വം’ ‘സമ്മാനിച്ച’ ചെറുതും വലുതുമായ ഒട്ടേറെ ചൂരല്‍‌പ്രഹരങ്ങളുടെ മധുരസ്മരണകള്‍ അവശേഷിപ്പിച്ച പതിനാറു വര്‍ഷക്കാലയളവിലെ അനുഭവങ്ങള്‍ പലതും മറവിക്ക് വഴിമാറിയെങ്കിലും സ്നേഹം ചൂരലിന്റെ രൂപത്തില്‍ ‘അവതരി’ച്ച ആദ്യത്തെ അനുഭവമെന്ന നിലയിലും അമ്മയുടെ കൈയില്‍ നിന്ന് കിട്ടിയ ആദ്യത്തെയും അവസാനത്തെയും ചൂരല്‍‌പ്രയോഗം എന്ന നിലയിലും ഇരുപത്താറു വര്‍ഷം മുന്‍പത്തെ ആ നിമിഷങ്ങള്‍ ഇന്നും എന്റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു.


*******

* ഈ ‘യാത്ര’യുടെ വിശദാംശങ്ങള് അറിയാന്‍ എന്റെ  വെബ്‌സൈറ്റിലേക്കു വരാം.

** Tiffin carrier Image Courtesy: 'Tamil Treasure' Blog.
** Images of tiffin carrier and cane are used for the purpose of representation only.



Tuesday 15 March 2011

ഒരു ‘താഡന’ത്തിന്റെ കഥ!

അറിയിപ്പ്: ഇത് വെറുമൊരു കഥയല്ല. കഥാപാത്രങ്ങളോ സംഭവങ്ങളോ സാങ്കല്പികവുമല്ല. പതിമൂന്നു വര്ഷം മുന്‍പ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അല്പം ഭാവനയുടെ മേമ്പൊടി ചേര്‍ത്ത് കഥാരൂപത്തില്‍ അവതരിപ്പിക്കുകയാണ്. അതുകൊണ്ടു തന്നെ ഇതിലെ എല്ലാ കഥാപാത്രങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ് (എന്നാണ് എന്റെ വിശ്വാസം). അവരില്‍ ആരെങ്കിലും എന്നെങ്കിലും ഈ 'കഥ'  വായിക്കാന്‍ ഇടയാകുകയാണെങ്കില്‍ ക്ഷമിക്കുക.
(ഏയ്... ചുമ്മാ...! പറഞ്ഞില്ലെന്നു പരാതി വേണ്ട. ഇനി അഥവാ ആരെങ്കിലും ക്ഷമിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല - സത്യസന്ധത  കുറ്റകരമല്ല...!)   
----------------------------------------------------------------------------------

1998 - ലെ ഒരു ബുധനാഴ്ച. തൃശ്ശൂര്‍ എന്ജിനീയറിംഗ് കോളേജിലെ കം‌പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ്. ഹോസ്റ്റലിലെ മെസ്സില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചു തിരിച്ചെത്തിയതേയുള്ളൂ പ്രദീപ്. ക്ലാസ് തുടങ്ങാന്‍ ഇനിയും സമയമുണ്ട്. വാതിലിനടുത്തുള്ള വരിയിലെ ഒന്നാമത്തെ ബെഞ്ചില്‍ എന്തോ ആലോചനയില്‍ മുഴുകിയിരിക്കുകയാണ് അവന്‍. അകലെ എവിടെയോ നിന്ന് ഒരു ഫയര്‍ എന്‍‌ജിന്റെ സൈറണും മണിയടിയും അവ്യക്തമായി കേള്‍ക്കാം.

വയലറ്റ് നിറമുള്ള ഒരു ചുരിദാര്‍ കണ്‍കോണില്‍ ഒന്നു മിന്നി മറഞ്ഞതു കണ്ട് അവന്‍ തലയുയര്‍ത്തി. പ്രജുഷ. അവളുടെ കൈയിലിരുന്ന കവര്‍ കണ്ടതും പൊടുന്നനെ എന്തോ ഓര്‍മ വന്നിട്ടെന്നോണം അവന്‍ എഴുന്നേറ്റു. ‘സമയം കിട്ടുമോ ആവോ...?’ നോട്ടം ഒരു നിമിഷം വാച്ചിലേക്ക് പാളിവീണു. ‘പോയി നോക്കാം. തിരക്കൊന്നും ഉണ്ടാകില്ലായിരിക്കും... നോക്കാം’. അവന്‍ പുറത്തേക്കു നടന്നു. പൊതുവേ നല്ല വേഗത്തില്‍ നടക്കുന്ന പ്രവണതയുണ്ട് അവന്. ഇപ്പോഴാണെങ്കില്‍ സമയപരിമിതി കൂടി ഉള്ളതു കൊണ്ട് നടപ്പിന് വേഗം കൂട്ടിയിരിക്കുന്നു. സ്റ്റാഫ് റൂമിനു മുന്‍പിലൂടെ കടന്നു പോകുന്നതിനിടെ വെറുതെയൊന്ന് അകത്തേക്കു നോക്കി. കസേരകള്‍  മുഴുവന്‍ ഒഴിഞ്ഞു കിടക്കുന്നു. അപ്പോഴാണ് ഓര്‍മ വന്നത്... ഉച്ചയ്ക്കു ശേഷം ‘ഫസ്റ്റ് അവര്‍’ ഫ്രീയാണല്ലോ എന്ന്. രാമചന്ദ്രന്‍ സാര്‍ രണ്ടു ദിവസമായി ലീവാണ്. അപ്പോള്‍പ്പിന്നെ... നടപ്പിന് വേഗം കുറഞ്ഞു.

സ്റ്റെയര്‍ കേസ് ഇറങ്ങി, വരാന്തയിലൂടെ കുറച്ചു ദൂരം അല്പം അലസമായി നടന്ന ശേഷം മുറ്റത്തേക്കിറങ്ങി. മെയിന്‍ ബ്ലോക്കിന് പിന്നിലെ റോഡില്‍ പതിവിനു വിപരീതമായി ആളനക്കം കുറവാണ്. നല്ല വെയില്‍. പൊടി പറക്കുന്ന മുറ്റത്തു കൂ‍ടി റോഡിലേക്ക് നടക്കുന്നതിനിടെ അവന്റെ നോട്ടം റോഡിന്റെ എതിര്‍ വശത്തുള്ള ലൈബ്രറി ബ്ലോക്കിന് നേരെ ഒന്ന് പാളി വീണു. കൈയില്‍ രണ്ടുമൂന്നു പുസ്തകങ്ങളും ചുമലിലൊരു ബാഗുമായി ഒരു പെണ്‍കുട്ടി ഇറങ്ങി വരുന്നുണ്ട്. ഇടതു വശത്തുള്ള മെയിന്‍ ബ്ലോക്കാണ് ലക്ഷ്യമെന്നു വ്യക്തം. നല്ല ഭംഗിയുള്ള മുഖം. പക്ഷേ മുന്‍പ് കണ്ടിട്ടുള്ളതായി തോന്നുന്നില്ല. ‘ഇന്നത്തെ ചിത്രത്തിനുള്ള ‘മോഡല്‍’ ഇവള്‍ തന്നെ...’  (ആയിടയ്ക്ക് താന്‍ എഴുതിയ ഒരു നാടകത്തിലെ കഥാപാത്രങ്ങളെ ചിത്രങ്ങളില്‍ ആവിഷ്കരിക്കാനുള്ള ശ്രമത്തിലായിരുന്നു പ്രദീപ്. അതിലെ നായികയാണ് ഇവിടെ അവന്റെ മനസ്സില്‍.) നിമിഷങ്ങള്‍ക്കകം ആ രൂപം മനസ്സിലെ ‘കാന്‍‌വാസില്‍’ പകര്‍ത്തി അവന്‍ നടത്തം തുടര്‍ന്നു.

പോസ്റ്റ് ഓഫീസില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ചെയ്യാനുള്ളതായി‍ മനസ്സിലുള്ള ‘ലിസ്റ്റി’ലെ കാര്യങ്ങളെക്കുറിച്ച് ആലോചിച്ചുകൊണ്ട് അലസവും അശ്രദ്ധവുമായുള്ള നടപ്പിനിടെ കൈകള്‍ അവയുടെ സ്വാഭാവിക ചലനത്തില്‍ നിന്ന് വ്യത്യസ്തമായി യാന്ത്രികമായെന്നോണം മുന്‍പോട്ടു നീങ്ങുന്നത് ഒരു സ്വപ്നത്തിലെന്നോണം അവന്‍ അറിഞ്ഞു. (നാലഞ്ചു വര്‍ഷമായി തുടരുന്ന പ്രവണതയാണത് - ആള്‍ത്തിരക്കില്ലാത്ത വഴികളിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോള്‍ വിരസത തോന്നുന്ന നിമിഷങ്ങളില്‍ കൈകള്‍ വ്യായാമം ചെയ്യുന്നതു പോലെ പല ദിശകളില്‍ ചലിപ്പിക്കുകയോ ക്രിക്കറ്റില്‍ ‘ബൌള്‍‘ ചെയ്യുന്നതു പോലെ കറക്കുകയോ ഒക്കെ ചെയ്യാറുണ്ട്. രാഷ്ട്രീയമായി മാത്രമല്ല, ശാരീരികമായും കടുത്ത ‘ഇടതുപക്ഷ അനുഭാവി’യായതുകൊണ്ട് ഇടതുകൈയാണ് ഈ ‘വിരസതാനിവാരണ പരിപാടി’യില്‍ കൂടുതല്‍ സജീവമായി പങ്കെടുക്കാറുള്ളത്.) സാധാരണ ഗതിയില്‍ നിരുപദ്രവമായ അത്തരം ’യാന്ത്രിക ചലന‘ങ്ങളെ അവന്‍ ഗൌരവമായി എടുക്കാറില്ല. പക്ഷേ ഇന്ന്... നിമിഷങ്ങള്‍ക്കു മുന്‍പ് കണ്ട ദൃശ്യം മനസ്സിലെത്തി. അവള്‍ ഇപ്പോള്‍ റോഡ് മുറിച്ചുകടന്ന് ഇപ്പുറത്തെത്തിയിട്ടുണ്ടാകും. അങ്ങനെയെങ്കില്...

ചിന്തകള്‍ ഇത്രയുമെത്തിയപ്പോഴേക്കും കൈകളുടെ ചലനം പതുക്കെയായി. അതേ സമയം മനസ്സിലെ ‘അവലോകന‍‍ വിദഗ്ദ്ധന്‍’ മറ്റു ചില കണക്കുകൂട്ടലുകളിലായിരുന്നു. ഏതാനും നിമിഷങ്ങള്‍ മാത്രമേ അവളെ ശ്രദ്ധിച്ചിരുന്നുള്ളൂവെങ്കിലും അവളുടെ മുഖം മാത്രമല്ല, നടപ്പിന്റെ രീതിയും വേഗവും ദിശയും പോലും മനസ്സില്‍ പതിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ആ നടപ്പ് അതേ രീതിയില്‍ തുടര്‍ന്നിട്ടുണ്ടെങ്കില്‍ ഈ സമയം കൊണ്ട് താന്‍ ഇപ്പോള്‍ നില്‍ക്കുന്ന ഇടത്ത് നിന്ന് രണ്ടു മൂന്നു മീറ്ററെങ്കിലും അകലെ എത്തിയിട്ടുണ്ടാകണം അവള്‍. എന്നുവെച്ചാല്‍ സുരക്ഷിതമായ ‍ അകലം.

ആത്മവിശ്വാസം നല്ലതാണ്, ആവശ്യവുമാണ്. അമിതമായാലോ? അനുഭവങ്ങള് വേണ്ടതിലേറെ ഉണ്ടായിട്ടുണ്ട്. എന്തു കാര്യം? പട്ടിയുടെ വാല്‍ നിവര്ത്താന്‍ ജി ഐ പൈപ്പിനും കഴിയില്ലല്ലോ! ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേറിക്കഴിഞ്ഞ മനസ്സ് സ്ഥലകാലബന്ധം തീര്‍ത്തും ഉപേക്ഷിച്ചെന്നോണം മറ്റേതൊക്കെയോ ‘ലോകങ്ങളിലേക്ക്‘പ്രയാണം തുടങ്ങിയതോടൊപ്പം, ഏതാണ്ട് നിശ്ചലമായിരുന്ന കൈകള്‍ പൂര്‍വാധികം ഊര്‍ജസ്വലമായി ‘വ്യായാമം’ പുനരാരംഭിക്കാന് ഒട്ടും ‍വൈകിയില്ല. ‘വൈന്‍ഡ്’ ചെയ്യാന്‍ മറന്ന പഴഞ്ചന്‍ ക്ലോക്കിന്റെ പെന്‍ഡുലം കണക്കെ മെല്ലെ പിന്നോട്ടു നീങ്ങിയിരുന്ന കൈകള്‍ ‘യാത്ര’ മതിയാക്കി തിരികെ വരുന്നതിനു പകരം ‘ബൌളിങ് ആക്‍ഷന്‍’ രീതിയില്‍ ഒരു ‘വര്ത്തുളപഥ യാത്ര’യ്ക്കൊരുങ്ങി പൊടുന്നനെ കൂടുതല് പിന്നോട്ടു നീങ്ങി മുകളിലേക്കുയരുകയായി. പക്ഷേ...

ഇടതുകൈ എന്തിലോ അല്പം ശക്തമായിത്തന്നെ തട്ടിയതിന്റെ ആഘാതം അവനെ ‘സ്വപ്നലോക’ത്തു നിന്ന് ക്ഷണനേരം കൊണ്ട് തിരികെയെത്തിച്ചു. മൃദുവായ എന്തിലോ ആണ് തട്ടിയത് എന്നു തോന്നുന്നു. കൈ വേദനിക്കുന്നൊന്നുമില്ല. ഏതായാലും നിമിഷാര്‍ധത്തില്‍ തിരികെയെത്തി നിശ്ചലമായ ഇടതുകൈയ്ക്കൊപ്പം വലതുകൈയും പിടിച്ചുനിര്‍ത്തിയതു പോലെ പൂര്‍വസ്ഥിതി പ്രാപിച്ചിരുന്നു. അവിശ്വസനീയമായതെന്തോ സംഭവിച്ചെന്ന മട്ടില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്‍‌മുന്‍പില്‍ തെളിഞ്ഞത് നിമിഷങ്ങള്‍ക്കു മുന്‍പ് കണ്ട അതേ മുഖം. പക്ഷേ ഭാവം...

അവള്‍ നിന്നിരുന്ന സ്ഥാനവും ദിശയും കണ്ടപ്പോള് തീപ്പൊരി ചിതറുന്ന ആ നോട്ടത്തിന്റെ അര്‍ഥം തിരിച്ചറിയാന് ഒരു നിമിഷാര്‍ധം പോലും വേണ്ടിവന്നില്ല. അല്പം കൂടി അടുത്തായിരുന്നു നിന്നിരുന്നതെങ്കില്‍ പ്രതികരണം കൈ കൊണ്ടാകുമായിരുന്നു എന്ന് ആ കണ്ണുകള്‍ വിളിച്ചുപറയുന്നുണ്ട്. ‘ലെഫ്റ്റ് ആം ലെഗ് ബ്രേക്കി’നു പകരം തന്റെ ഇടതുകൈ അവളുടെ പിന്‍ഭാഗത്ത് ഒരു ‘കവര്‍ ഡ്രൈവാ’ണ് നടത്തിയതെന്നോര്‍ത്തപ്പോള്‍ വല്ലാത്തൊരു ചമ്മല്‍. വിദൂര ഭാവിയില്‍ വല്ല ഡിമെന്‍ഷ്യയോ മറ്റോ പിടിപെട്ടാലും ഈ നിമിഷം മറക്കാനാവുമെന്നു തോന്നുന്നില്ല...!

ഇത്രയും വര്ഷം കേടുപാടുകളൊന്നും ഏല്‍ക്കാതെ നിലനിര്‍ത്തിയിരുന്ന ‘പെര്‍ഫക്റ്റ് ഇമേജ്’ വെടിയുണ്ടയേറ്റ ജനാലച്ചില്ലു കണക്കെ നിമിഷാര്‍ധം കൊണ്ട് തകര്‍ന്നുപോയത് തിരിച്ചറിഞ്ഞപ്പോള്‍ അറിയാതെ മുഖം കുനിഞ്ഞുപോയി. ‘സ്... സോറി... ഞ്... ഞാ... ഞാന്‍....’ വാക്കുകള്‍ പുറത്തു വരുന്നില്ല. അല്ല, വന്നിട്ട് വലിയ പ്രയോജനമെന്തെങ്കിലും ഉണ്ടാകാനും പോകുന്നില്ല. രണ്ടു ചുവട് നീങ്ങി അവളുടെ അടുത്ത് എത്താനായിരുന്നെങ്കില്‍... ഇല്ല. ഒരിഞ്ചു പോലും നീങ്ങാനാവുന്നില്ല. കാലുകള്‍ തറയില് ഉറച്ചുപോയിരിക്കുന്നതു പോലെ...

‘ഞ്... ഞാന്‍... അ... അറിഞ്ഞു... അറിഞ്ഞുകൊണ്ട്... അല്ല... ആലോചിക്കാതെ...’ തീര്‍ത്തും ദുര്‍ബലമായ ശബ്ദം കരച്ചിലിന്റെ വക്കത്തെത്തിയോ...? ‘സ്... സോറി... അത്... ന്... നിങ്ങളെ... ശ്രദ്ധിക്കാതെ...’ വാക്കുകള്ക്കായി തപ്പിത്തടഞ്ഞുകൊണ്ടിരിക്കേ കാലുകള്‍ പെട്ടെന്ന് ദുര്‍ബലമായതു പോലെ തോന്നി. കാല്‍ച്ചുവട്ടില് ഒരു കൊച്ചു ഭൂമികുലുക്കമോ? എവിടെയെങ്കിലും ഒന്ന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...! ഒരു അത്താണി തേടിയെന്നോണം അവന്റെ കണ്ണുകള്‍ ഉഴറി. മെയിന്‍ ബ്ലോക്കിന്റെ പിന്നിലെ വരാന്തയില്‍ നിന്ന് ഒരു പെണ്‍കുട്ടി ഇറങ്ങി വരുന്നു. വരാന്തയിലും മുറ്റത്തും റോഡിലുമൊക്കെയായി ഏതാനും കുട്ടികള്‍ കൂടി ഉണ്ട്. അവരില് ആരൊക്കെ ആ രംഗം കണ്ടിട്ടുണ്ടാകുമെന്ന് അറിയില്ല.

അവളുടെ മുഖത്തേക്ക് നോക്കാന്‍ പോയിട്ട്, കുറ്റബോധവും സങ്കടവും കൊണ്ട് കുനിഞ്ഞുപോയ തലയൊന്നുയര്‍ത്താന്‍ പോലും കഴിയാതെ, എന്തു ചെയ്യണമെന്നറിയാതെ തകര്‍ന്നു നില്‍ക്കേ... ’ഏയ്... ഡോണ്ട് വറി... സാരമില്ല...‘ മറ്റേതോ ലോകത്തു നിന്ന് ഒരശരീരി കണക്കേ നനുത്ത ഒരു ശബ്ദം കാതുകളിലെത്തി. ‘മന:പൂര്‍വം ചെയ്തതല്ലെന്ന് എനിക്കു മനസ്സിലായി...’ അപ്രതീക്ഷിതമായ ആശ്വാസ വാക്കുകള്‍ വിശ്വസിക്കാനായില്ല അവന്. മെല്ലെ മുഖമുയര്‍ത്തിയപ്പോള്‍ കണ്ണീരിന്റെ നനവു പടര്‍ന്ന കണ്ണുകള്‍ക്കു മുന്‍പില്‍ അതാ ‍ആ മുഖം വീണ്ടും...! നിമിഷങ്ങള്‍ക്കു മുന്‍പേ അവനെ ദഹിപ്പിക്കാന്‍ പോന്നതെന്നു തോന്നിയ തീനാളങ്ങളില്ല ഇപ്പോള്‍ ആ കണ്ണുകളില്‍. രൌദ്രം കരുണത്തിനു (അതു തന്നെയാണോ ആവോ?) വഴിമാറിയിരിക്കുന്നു. ചുണ്ടുകള്‍ ഒരു നേര്ത്ത പുഞ്ചിരി ഒരുക്കുന്നുണ്ടോ? ‘സാരമില്ല... നിങ്ങള്‍ മന:പൂര്‍വം അങ്ങനെ ചെയ്യില്ലെന്ന് ഇപ്പോള്‍ എനിക്കറിയാം...’ ആ വാക്കുകള്‍ അവന്റെയുള്ളില്‍ ഉളവാക്കിയ ആശ്വാസത്തിനും സന്തോഷത്തിനും പകരം വെക്കാന്  ‍മറ്റൊന്നിനും ആവില്ലായിരുന്നു. ഒരു നിമിഷം അവളുടെ മുന്‍പില്‍ മുട്ടു കുത്തി ആ പാദങ്ങളില് ഒന്നു തൊട്ടു വന്ദിക്കാന്‍ തോന്നിപ്പോയി അവന്.

‘നിങ്ങള്‍ വരുന്നത്...’ ‘ഞാന്‍ പിന്നിലായിരുന്നല്ലോ... നിങ്ങള് എന്നെ കണ്ടിട്ടുണ്ടാവില്ല...’ ‘കണ്ടിരുന്നു... ലൈബ്രറിയില്‍ നിന്ന് ഇറങ്ങുന്നത്... പക്ഷേ...’ ‘ഇങ്ങോട്ട് വരുമെന്ന് പ്രതീക്ഷിച്ചില്ല, അല്ലേ...?‘ ’അതെ... നിങ്ങള്‍ നടന്നിരുന്നത് അങ്ങോട്ടായിരുന്നല്ലോ...? ഇവിടെയെത്തുമെന്ന് കരുതിയില്ല. ശ്രദ്ധിക്കാതിരുന്നത് എന്റെ തെറ്റു തന്നെ...’ ‘സീനയെ ഇവിടെ കണ്ടതുകൊണ്ടാ ഡിപ്പാര്‍ട്ടുമെന്റിലേക്കു പോകുകയായിരുന്ന ഞാന്‍ ഇങ്ങോട്ടു വന്നത്...’ വരാന്തയില്‍ നിന്ന് ഇറങ്ങി വന്ന പെണ്‍കുട്ടിയെ നോക്കിയാണ് അവള്‍ അതു പറഞ്ഞത്. ‘ആങ്ഹാ... ഇപ്പോള്‍ കുറ്റം എന്റേതായോ...?’ ‘അതല്ല... ഇങ്ങോട്ട് വരേണ്ട കാര്യമേ ഇല്ലായിരുന്നു. ഇതിപ്പോള്‍ അടി ഇരുന്നിടത്ത് തടി കൊണ്ടു വെച്ചുകൊടുത്ത പോലെയായി...’

തെറ്റിദ്ധാരണകള്‍ നീങ്ങി ‘മഞ്ഞുരുകി’ത്തുടങ്ങിയെന്ന് മനസ്സിലായതോടെ അവന് ‘ജീവന്‍’ തിരിച്ചുകിട്ടി. ‘ഞാന്‍ മന:പൂര്‍വം ചെയ്തതാണെന്നായിരുന്നോ  കരുതിയത്?’ ‘അതൊന്നും ആലോചിച്ചില്ല. വിചാരിക്കാത്ത നേരത്ത് നല്ലൊരടി കിട്ടിയപ്പോള്‍ ദേഷ്യവും സങ്കടവുമൊക്കെ ഒന്നിച്ച് വന്നു... അത് ചെയ്തവനെ...’ ‘ഇത്രയെങ്കിലും അകലത്തിലായിരുന്നതു കൊണ്ടുമാത്രമാണ് ഞാന് ‍രക്ഷപ്പെട്ടത് എന്നര്‍ഥം... നിങ്ങള്‍ തിരിഞ്ഞു നോക്കിയ സമയത്ത് ഞാന്‍ കുറച്ചുകൂടി അടുത്തായിരുന്നെങ്കില്‍...’ ‘പറയാന്‍ പറ്റില്ല. ഒന്നുരണ്ടെണ്ണമെങ്കിലും കൊള്ളുമായിരുന്നു എന്ന് ഉറപ്പ്...’ ‘അത്രയേ ഉള്ളൂ...? ഒന്നോ രണ്ടോ മാത്രമാണെങ്കില്‍ ഒകെ... ഇപ്പോള്‍ തന്നാലും കൊണ്ടോളാം, ചെയ്ത തെറ്റിനുള്ള ശിക്ഷയായി കരുതിയാല്‍ മതിയല്ലോ...!’ ‘അതു വേണ്ട. തെറ്റു ചെയ്താല്‍ ശിക്ഷയാകാം, തെറ്റു പറ്റിയാലല്ല... തെറ്റു പറ്റിയെന്ന് സമ്മതിച്ചല്ലോ... അതു മതി.’

‘എന്നാല്‍ ശരി. നിങ്ങളെ വീണ്ടും ദേഷ്യം പിടിപ്പിച്ച് സ്വന്തം ‘തടി കേടാക്കാന്‍’‍‍ എനിക്ക് ഒട്ടും താല്പര്യമില്ല്ല. പക്ഷേ ഒന്ന് പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്, ഇഫ് യു ഡോണ്ട് മൈന്‍ഡ്...’ ‘ഞാന്‍ ജയശ്രീ. എസ് ഫോര്‍ ഇലക്ട്രോണിക്സ്...’ ‘ഞാന്‍ പ്രദീപ്... എസ് സിക്സ് കം‌പ്യൂട്ടര്‍ സയന്‍സ്...’

ഔപചാരികമായ പരിചയപ്പെടല്‍ ഏതാനും മിനിറ്റുകള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. പക്ഷേ വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഏറെ നീണ്ടുനില്‍ക്കാന്‍ പോന്ന ഒരു സൗഹൃദം പിറവി കൊള്ളുന്ന നിമിഷങ്ങളായിരുന്നു അവയെന്ന് ഇരുവരും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു‍. ക്ലാസ് തുടങ്ങാന്‍ സമയമായെന്ന ഓര്‍മപ്പെടുത്തലുമായി സീനയുടെ ഇടപെടല്‍ സംഭാഷണത്തിന്  നിര്‍ബന്ധിത  വിരാമമിട്ടതിനു പിന്നാലെ പരസ്പരം കൈ കൊടുത്ത് പിരിഞ്ഞിട്ടും നിമിഷങ്ങളോളം അവന്റെ മനസ്സ് അവള്‍ക്കൊപ്പം തന്നെയായിരുന്നു. കാഴ്ചയില്‍ നിന്ന് മറയുവോളം കണ്ണുകളാല്‍ പിന്തുടര്ന്ന് അവളെ യാത്രയാക്കിയ ശേഷം അവന്‍ തിരികെയെത്തി. ഇനി സ്വന്തം ‘യാത്ര’ പുനരാരംഭിക്കാം - വിഷമങ്ങളെ മനസ്സില്‍ നിന്ന് ഇറക്കിവിട്ട്, മറക്കാനാവാത്ത ഒരു സൗഹൃദം കൂടി തന്റെ ‘ക്രെഡിറ്റില്‍’ എഴുതിച്ചേര്‍ക്കാനായതിന്റെ ആഹ്ലാദവുമായി പ്രസന്നമായ മനസ്സോടെ.
----------------------------------------------------------------------------------

പിന്കുറിപ്പ്: ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാകയാല്‍ തിരിച്ചറിയപ്പെടുന്നത് ഒഴിവാക്കാനായി യഥാര്‍ത്ഥ പേരുകള്‍ മറച്ചു വെച്ചിരിക്കുന്നു. (കഥാനായകനെ (വില്ലന്‍?) തിരിച്ചറിയാന്‍ കവിടി നിരത്തേണ്ട കാര്യമില്ലെന്നത് വേറെ കാര്യം!)
----------------------------------------------------------------------------------